Wednesday, September 29, 2010

ഇന്‍റര്‍നെറ്റിലൂടെ തൊഴില്‍ തട്ടിപ്പ് രണ്ടു മലയാളി യുവാക്കള്‍ വഞ്ചിതരായി
Posted on: 30 Sep 2010

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ജോലിക്ക് അപേക്ഷിച്ച രണ്ടു മലയാളിയുവാക്കള്‍ തൊഴില്‍തട്ടിപ്പുസംഘത്തിന്റെ തട്ടിപ്പിനിരയായി.

എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ് പാസ്സായ കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയും പാലക്കാട് ഷൊറണൂര്‍ വാടാനാംകുറിശ്ശി സ്വദേശിയുമാണ് ഡല്‍ഹിയില്‍ ജോലി തേടിയെത്തി വഞ്ചിതരായത്. കോഴ്‌സ് പാസായശേഷം ആറു മാസത്തെ പരിശീലനത്തിനായി ഇന്‍റര്‍നെറ്റില്‍ ബയോഡാറ്റ നല്‍കിയതായിരുന്നു ഇരുവരും. ആഗസ്ത് ആദ്യവാരത്തില്‍ ഡല്‍ഹിയിലെ ഭാരത് ഏവിയേഷന്‍ പ്രതിനിധിയെന്നു പരിചയപ്പെടുത്തി അനില്‍ റാഥോഡ് എന്നൊരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. ജെറ്റ് എയര്‍വെയ്‌സില്‍ തൊഴില്‍ പരിശീലനത്തിന് അവസരമുണ്ടെന്നും ഡല്‍ഹിയിലെത്താനും ആവശ്യപ്പെട്ടു. ആറു മാസത്തെ പരിശീലനത്തിനു ശേഷം ജോലി സ്ഥിരപ്പെടുമെന്ന് വാഗ്ദാനം ചെയ്ത് നിയമന ഉത്തരവും നല്‍കി. പരിശീലനവേളയില്‍ 7,266 രൂപയും പിന്നീട് 11,743 രൂപ മാസശമ്പളവും അവധിയടക്കമുള്ള ആനൂകൂല്യങ്ങളും ഉറപ്പു നല്‍കി. യുവാക്കള്‍ ഡല്‍ഹിയിലെത്തി 'കമ്പനി' പ്രതിനിധികള്‍ നേരത്തേ ആവശ്യപ്പെട്ടതുപ്രകാരമുള്ള ഓരോ ലക്ഷം രൂപയും കൈമാറി. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയശേഷം സപ്തംബര്‍ എട്ടിന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹാങ്ങറിന്റെ ചുമതലയുള്ള ഋഷഭ് രസ്‌തോഗിക്കു മുന്നില്‍ ഹാജരാവാന്‍ ഇരുവരോടും ആവശ്യപ്പെട്ടു.

ജോലിക്കു ഹാജരാവാനായി വിമാനത്താവളത്തിലെ ടെര്‍മിനല്‍-ത്രീക്കു മുന്നിലെത്തിയപ്പോള്‍ സുരക്ഷാസേന ഇരുവരെയും പിടികൂടി. തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് യുവാക്കളെ അറസ്റ്റു ചെയ്തു. അപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന് ഇരുവര്‍ക്കും ബോധ്യമായത്. പിന്നീട് പരിചയക്കാര്‍ സ്ഥലത്തെത്തിയാണ് പോലീസ് സ്റ്റേഷനില്‍നിന്നു മോചിപ്പിച്ചത്.
സംഭവത്തില്‍ ഇന്ദിരാഗാന്ധി വിമാനത്താവളം പോലീസ് കേസെടുത്തു. തൊഴില്‍ വാഗ്ദാനം ചെയ്തവര്‍ ബന്ധപ്പെട്ട മൊബൈല്‍ ഫോണുകളില്‍ പോലീസ് തിരിച്ചുവിളിപ്പോള്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ കണക്ഷനാണിതെന്ന് വ്യക്തമായി. (mathrubhumi)

No comments:

Post a Comment