Wednesday, September 29, 2010

പുറംജോലിക്കരാര്‍ വിരുദ്ധബില്‍ യു.എസ്‌. സെനറ്റ്‌ തള്ളി
വാഷിംഗ്‌ടണ്‍: പ്രസിഡന്റ്‌ ബരാക്‌ ഒബാമയ്‌ക്കു തിരിച്ചടിയായി പുറംജോലിക്കരാര്‍ വിരുദ്ധ ബില്‍ യു.എസ്‌. സെനറ്റില്‍ പരാജയപ്പെട്ടു. 
പുറംജോലിക്കരാര്‍ നിരുത്സാഹപ്പെടുത്തുന്ന ബില്‍ യു.എസ്‌. സെനറ്റില്‍ പരാജയപ്പെട്ടതിനെ ഇന്ത്യന്‍ ഐടി വ്യവസായലോകം സ്വാഗതം ചെയ്‌തു. ആഗോളതലത്തിലുള്ള പുറംജോലിക്കരാറിന്റെ 50 ശതമാനവും കൈയടക്കിയിട്ടുള്ള ഇന്ത്യക്ക്‌ ആശ്വാസം പകരുന്നതാണു ബില്ലിന്റെ പരാജയം.
പുറംജോലിക്കരാര്‍ നല്‍കുന്ന യു.എസ്‌. കമ്പനികള്‍ക്കു നികുതിയിളവു നിഷേധിക്കുന്ന ബില്ലിന്‌ അനുകൂലമായി 53 വോട്ടാണു ലഭിച്ചത്‌. ബില്‍ സെനറ്റില്‍ പാസാകണമെങ്കില്‍ അനുകൂലമായി 60 വോട്ട്‌ ലഭിക്കേണ്ടിയിരുന്നു. 43 പേര്‍ ബില്ലിനെ എതിര്‍ത്ത്‌ വോട്ട്‌ ചെയ്‌തു.

അമേരിക്കയില്‍ തൊഴിലവസരം വര്‍ധിപ്പിക്കുന്നതിലൂടെ ജനപ്രീതി പിടിച്ചുപറ്റാനാണു പുറംജോലിക്കരാറിനെതിരേ ഒബാമ ഭരണകൂടം രംഗത്തുവന്നത്‌. എന്നാല്‍, ഈ നീക്കത്തെ യു.എസ്‌. കമ്പനികള്‍തന്നെ എതിര്‍ത്തു. ഡെമോക്രാറ്റുകളുടെ രാഷ്‌ട്രീയ ചെപ്പടിവിദ്യയായാണു റിപ്പബ്ലിക്കന്‍മാര്‍ ബില്ലിനെ വിശേഷിപ്പിച്ചത്‌.

യു.എസ്‌. കമ്പനികള്‍ക്കുമേല്‍ നികുതിഭാരം ഉയര്‍ത്തുന്നതിലൂടെ ബില്‍ തൊഴിലവസരങ്ങള്‍ കുറയ്‌ക്കുമെന്നും വിമര്‍ശനമുയര്‍ന്നു. ബില്‍ നടപ്പായാല്‍ മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്‌. കമ്പനികള്‍ക്കും അതേ തിരിച്ചടി നേരിടേണ്ടിവരുമെന്നായിരുന്നു ഇന്ത്യന്‍ ഐടി മേഖലയുടെ പ്രതികരണം. ബില്‍ ഒബാമ ഭരണകൂടത്തിന്റെ നിരുത്തരവാദിത്തത്തിന്റെ അങ്ങേയറ്റമാണെന്നും അതു യു.എസ്‌. സമ്പദ്‌ഘടനയെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന്‍ ഹാച്‌ ആരോപിച്ചു.

പുറംജോലിക്കരാര്‍ നിരുത്സാഹപ്പെടുത്തുന്ന ബില്‍ യു.എസ്‌. സെനറ്റില്‍ പരാജയപ്പെട്ടതിനെ ഇന്ത്യന്‍ ഐടി വ്യവസായലോകം സ്വാഗതം ചെയ്‌തു.

No comments:

Post a Comment