Friday, September 3, 2010

ഷമ്മി ഫിറോസിനു വധഭീഷണി
തൃശൂര്‍: കോഴിക്കോട്‌ ഇരട്ടസ്‌ഫോടനക്കേസില്‍ എന്‍.ഐ.എ. പ്രത്യേക കോടതി മാപ്പു സാക്ഷിയാക്കിയ ഷമ്മിഫിറോസിനു നേരെ വധഭീഷണി. ഷമ്മിഫിറോസിനെ അപായപ്പെടുത്താന്‍ പ്രതികളുമായി ബന്ധമുള്ള പ്രസ്‌ഥാനങ്ങളോ വ്യക്‌തികളോ ചാവേര്‍ പോരാളികളോ ശ്രമിക്കുമെന്നാണു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്‌.

ഇരട്ട സ്‌ഫോടനക്കേസില്‍ ഏഴാം പ്രതിയായ ഷമ്മിഫിറോസ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു കീഴടങ്ങിയശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കഴിഞ്ഞപ്പോഴും വധഭീഷണി നേരിട്ടിരുന്നു. ഇരട്ട സ്‌ഫോടനക്കേസില്‍ ഏഴാം പ്രതിയായ ഷമ്മിഫിറോസിനെ മാപ്പു സാക്ഷിയാക്കി എന്‍.ഐ.എ. പ്രത്യേക കോടതി ഇന്നലെയാണ്‌ ഉത്തരവിട്ടത്‌.

ലഷ്‌കറെ തൊയ്‌ബ ബന്ധമുള്ള തടിയന്റവിട നസീര്‍ അടക്കമുള്ള കൂട്ടുപ്രതികള്‍ക്കൊപ്പം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്‌ ഷമ്മിഫിറോസിന്‌ അപകടമാണെന്നു മനസിലാക്കിയ എന്‍.ഐ.എ. സംഘം കോഴിക്കോടു ജയിലിലേക്കു മാറ്റിയിരുന്നു. കോഴിക്കോടു ജയിലില്‍ കഴിയുന്ന ഷമ്മി ഫിറോസ്‌ മാപ്പുസാക്ഷിയാകുന്നതോടെ ഒട്ടേറെ രഹസ്യവിവരങ്ങള്‍ പുറത്താകുമെന്നു ഭയപ്പെടുന്ന തീവ്രവാദപ്രസ്‌ഥാനങ്ങള്‍ അയാളെ അപായപ്പെടുത്താന്‍ ഏതു വിധേനെയും ശ്രമിക്കുമെന്നാണു കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഷമ്മിഫിറോസിന്റെ സുരക്ഷ ശക്‌തിപ്പെടുത്താന്‍ ഉചിതമായ നടപടികള്‍ കേരള പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണു റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്‌. തെളിവെടുപ്പിനായി ഷമ്മിഫിറോസിനെ പല സ്‌ഥലങ്ങളിലും കൊണ്ടുപോകുമ്പോള്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട്‌ എന്‍.ഐ.എ. പ്രത്യേക കോടതി ജഡ്‌ജി എസ്‌. വിജയകുമാര്‍ മുമ്പാകെ ഷമ്മിഫിറോസ്‌ നേരത്തെ അപേക്ഷ എഴുതി സമര്‍പ്പിച്ചിരുന്നു. തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒട്ടനവധി രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ തനിക്കു കഴിയുമെന്നു ഷമ്മിഫിറോസ്‌ കോടതിയെ അറിയിച്ചിരുന്നു.

കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡിലും പ്രൈവറ്റ്‌ മൊഫ്യൂസല്‍ സ്‌റ്റാന്‍ഡിലും ബോംബ്‌ വയ്‌ക്കാന്‍ ഷമ്മിയും ഒപ്പമുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ തടിയന്റവിട നസീര്‍ വെളിപ്പെടുത്തിയിരുന്നു. ബോംബ്‌ സ്‌ഫോടനത്തിനാണെന്നു വ്യക്‌തമാക്കാതെ മാവൂരിലെ കമ്പ്യൂട്ടര്‍ സ്‌ഥാപനത്തിലെത്തിയ നസീര്‍ തന്നെ ചതിച്ചതായി ഷമ്മി കോടതിയെ അറിയിച്ചിരുന്നു. മാവൂര്‍ റോഡിലെ മര്‍ക്കസ്‌ പള്ളിയിലാണു ബോംബ്‌ സ്‌ഫോടനത്തിനുള്ള ഗൂഢാലോചന നടന്നതെന്നും രണ്ടു സ്‌ഫോടനങ്ങള്‍ക്കും പ്രത്യേകം സംഘങ്ങളാണു നിയോഗിക്കപ്പെട്ടതെന്നും ഇവരെക്കുറിച്ചുള്ള സൂചനകളും ഷമ്മിഫിറോസ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു കൈമാറിയിരുന്നു.

-ജോയ്‌ എം. മണ്ണൂര്‍
(mangalam)

No comments:

Post a Comment